2014 മേയ് 12, തിങ്കളാഴ്‌ച

കാതോർക്കാം,പ്രബുദ്ധശബ്ദങ്ങളെ,

ഇത്തവണ പാർലമെന്റ് തെരെഞ്ഞെടുപ്പിലെ ശരാശരി പോളിങ്ങ് ശതമാനം 66ന് മുകളിൽഎത്തിയത് ചരിത്രത്തിലേക്ക് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.ലോകത്തിലെ ബൃഹത്തായ ജനാധിപത്യരാജ്യം,ജനകീയ പങ്കാളിത്ത്വത്തിന്റെ ഒരു താളുകൂടി മറിക്കുമ്പോൾ തദ്ദേശീയർക്ക് നവീനമായ ഒരുദിശാബോധം നൽകിയ അണ്ണാഹസാരേയെയും,ആംആദ്മിയെയും വിസ്മരിക്കുക സാധ്യമല്ല.പോളിങ്ങ് ശതമാനം ഉയർന്നതിൽ മറ്റ് ഘടകങ്ങൾക്ക്ഒപ്പം ആംആദ്മിക്കുള്ള സ്ഥാനം ആർക്കുംതള്ളിക്കളയുവാനും കഴിയുകയില്ല.പക്ഷെ, വരുവാനുള്ള സുദീർഘവർഷങ്ങളിൽ നമ്മുടെ ജനാധിപതൃബോധത്തെ‐ഉത്തരവാദിത്ത്വത്തെ‐വളർത്തിക്കൊണ്ട് വരുവാൻ,സൈദ്ധാന്തികഅടിത്തറയില്ലാത്ത,ആൾകൂട്ടത്തിന്റെ ശബ്ദമായികൂട്ടംതെറ്റിപോകാവുന്ന,ആംആദ്മി എന്ന രാഷ്ട്രീയപാർട്ടിക്ക് സാധിക്കുമോ ?
എങ്കിലും, ഇന്ത്യയുടെ ജനാധിപത്യവിഹായുസ്സിൽ അണ്ണാഹസാരെയും ആംആദ്മിയും ഉയർത്തിവിട്ട ശബ്ദങ്ങൾ വരുംകാലങ്ങളിലും നമ്മുക്ക് കാതോർത്തിരിക്കാം.

2014 മേയ് 11, ഞായറാഴ്‌ച

പടിയിറങ്ങി പോകുന്നത്

അമ്മയുടെ മരണത്തിനുശേഷം
അടുക്കളപ്പുറത്തെ കറിവേപ്പിലമണം
തെക്കൻകാറ്റിനൊപ്പം പറന്നുപോയി.
പിന്നാമ്പുറത്തുനിന്നും
ഇറങ്ങിപോകുന്ന
അയൽപക്കഒറ്റയടിപാതയിൽ
മുൾതലപ്പുകളും വിഷവള്ളികളും,
ഫണമുയർത്തി ഇഴഞ്ഞിറങ്ങി.
കരിന്തിരികത്തുന്ന നിലവിളക്കിനുമുന്നിൽ
എന്റെ മകൾ മിണ്ടാതിരുന്നു.
തൊടിയിലെ ചേമ്പും ചേനയും കാച്ചിലും
അടുക്കളപായ്യാരത്തിലേക്ക്
തിരിഞ്ഞുനോക്കിയില്ല.
പുതുനെല്ലിൻ തിളക്കം കാണാതെ
ഉച്ചവെയിൽ
മാവിൻചില്ലയിൽനിന്നും,
മുറ്റത്തെക്ക് നിഴൽ ചവച്ചുതുപ്പി.
അമ്മ മരിച്ചതിൽ പിന്നെ
കർക്കിടകത്തിലെ
എന്റെ ജന്മദിന മഴ,വെയിൽ തിളക്കങ്ങൾ
വേറെ ഒരു കണ്ണിലും
ഞാൻ കണ്ടതേയില്ല.