2014 ഏപ്രിൽ 17, വ്യാഴാഴ്‌ച

 പുനർജ്ജനി

പുനർജ്ജനിക്കുന്നുവെങ്കിൽ
അത് മഴപോലെ ആകണം.
പരാജയപർവ്വങ്ങളിൽ നിന്ന്
കുതിച്ചിറങ്ങി,
പകൽ കുടിച്ച്,രാത്രി കലങ്ങി
മാലിന്യലയലഹരിയിൽയൗവനസുരതം.
നഗരപ്രാന്തങ്ങളിൽ
നൂൽ നിഴൽപോലെ ഇഴപൊട്ടി,
ഉരിഞ്ഞൊടുങ്ങുന്ന പ്രാണനിൽ നിന്ന്
ലവണമാത്രകളെല്ലാം കുടഞ്ഞെറിയാം.
സ്വപ്ന പദമൂന്നി,
സാഗരഗർവ്വത്തിന്റെ പത്തിയിൽചവിട്ടി,
ഉയർന്നുപൊങ്ങാം.
സർഗ്ഗസുഷമയിൽ
ഗൂഢ ധ്യാനമായി ഊറിനിന്ന് ഒടുവിൽ
ആഷാഢത്തിന്റെ മിഴിതുമ്പിൽ നിന്ന്
ഹരിത നാവുകളെയെല്ലാംതൊട്ടുനനച്ച്,
വീണ്ടും താഴെക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ