2014 ഏപ്രിൽ 20, ഞായറാഴ്‌ച

കവിത

പിതാക്കൻമാർ

ഇപ്പോഴും
നിങ്ങളുടെ നാട്ടിൽ
എന്റെ പിതാക്കൻമാർ
ഉച്ചവെയിൽ മുറ്റത്ത്
സർവ്വാണി സദ്യക്ക്
തലകുനിച്ച് ഇരിക്കുന്നുണ്ടാവും.
മണ്ണ് തുരന്ന്
പൂഴ്ത്തിവച്ച നരച്ചശിരസ്സുകൾക്കുമീതെ,
എരിവും പുളിയും തുപ്പിയ
വചനഭിക്ഷകൾ പകർന്നുവാങ്ങി,
ഒടുവിലത്തെ കറുത്തവനും
വെയിൽ തുളച്ചുപായുന്നു.
കടലാഴം വരെ
നിരങ്ങിയിറങ്ങുന്ന കണ്ണുകൾ.
കുലവൃക്ഷത്തിന്റെ കടയ്ക്കൽ
അഗ്നി തുപ്പുവാൻ
കുടിൽ നൂഴുന്ന തെരുവുസർപ്പങ്ങൾ.
നാട്ടുനീതിയുടെ പിൻനിലങ്ങളിൽ
ചുടുരക്തഞരമ്പുകൾ
വേരുപിണഞ്ഞകാലം
ഇപ്പോഴും എന്റെ മൗനങ്ങളിലേക്ക്,
സ്വപ്നനിഴൽതുമ്പിലേക്ക്,
പകൽ ഘോഷയാത്ര നടത്തുന്നു.
കുന്നിറങ്ങി,
കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ പിന്നിട്ട്,
നടക്കുമ്പോഴും
അവർ മുന്നേറുകതന്നെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ